Sunday, October 22, 2006

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍

കാവുങ്ങല്‍ കിട്ടുമില്ലക്കാരന്‍ കരക്കാരോട്‌ പിണങ്ങി. ഉത്സവം അടുത്ത്‌ വരുന്നു. കാവുങ്ങക്കാര്‍ ഒറ്റക്ക്‌ കുതിരയെ (എടുപ്പുകുതിര) കെട്ടാന്‍ തീരുമാനിച്ചു. കിട്ടുമില്ലക്കാരന്‍ പണിക്കാരോട്‌ നിര്‍ദേശിച്ചു "ഈ നാട്ടിലേക്കുംവച്ച്‌ ഏറ്റോം നല്ല ഒരു കുതിരേ കെട്ടാന്‍ കാവങ്ങക്കരെക്കൊണ്ട്‌ പറ്റും. പറ്റത്തില്ലേ ?" പണിക്കാര്‌ ഒരേ സ്വരത്തില്‍ പറഞ്ഞു, "പറ്റത്തും, പറ്റത്തും "

കിട്ടുമില്ലക്കാരന്‍ പറഞ്ഞ സ്ഥലത്ത്‌ വച്ച്ത്തന്നെ പണി തുടങ്ങി. കുതിര വലുതായി വന്നു. ഒടുക്കം അതിന്റെ പണി തീര്‍ന്നു. ഉത്സവവും വന്നു. നാട്ടുകാരെല്ലാം കാവുങ്ങലെ കുതിരയെ കാണാന്‍ തയാറായി നിന്നു. മണിക്കൂര്‍ ഒന്നായിട്ടും കാവുങ്ങലെ കുതിരയുമില്ല, കാവുങ്ങലെ കിട്ടുമില്ലക്കാരനുമില്ല. ഒടുക്കം എല്ലാര്‍ക്കും അറിഞ്ഞേ തീരു എന്നായി. കാവുങ്ങലോട്ട്‌ പോവുകതന്നെ.

കാവുങ്ങല്‍ കണ്ട കാഴ്ച്ച! അതാ കെട്ടിനകത്ത്‌ നിന്ന്‌ വരുന്നൊരു വടത്തില്‍ പണിക്കാരെല്ലാം ചേര്‍ന്ന്‌ വലിക്കുന്നു. കിട്ടുമില്ലക്കാരന്‍ നാട്ടാരെ കണ്ടതും കെട്ടിനകത്തേക്ക്‌ വലിഞ്ഞു. ഒരു പണിക്കാരനോട്‌ കാര്യം തിരക്കിയ വെളിച്ചപാടിന്‌ കിട്ടിയ മറുപടി ഇങ്ങനെ.. "കുതിരേ കെട്ടിയതേ... കെട്ടിനകത്തുവച്ചാ... !!!"


കിട്ടുമില്ലക്കാരന്‍ പിന്നെ വേറൊരു കുതിരയെ കെട്ടി. ഒരു വണ്ടികുതിരയെ. കെട്ടിനകത്ത്‌ വച്ചല്ല. അതു വലിക്കുന്ന കാര്യതില്‍ വീണ്ടും കരക്കാരും കാവുങ്ങക്കാരും തമ്മില്‍ തെറ്റി. "ഒരുത്തനും വേണ്ട. എന്റെ മോന്‍ വലിച്ചോളും കുതിരയെ", മില്ലക്കാരന്‍ പറഞ്ഞു. മോന്‍ എന്നു പറയുന്നത്ത്‌ കവുങ്ങല്‍ നീലാണ്ടനെയാണ്‌. അവന്‌ ഒന്നല്ല പത്ത്‌ കുതിരയെ വലിക്കാന്‍ പറ്റും...ആനയല്ലെ!!

കുതിരയെ ഇറക്കാന്‍ സമയമായി. നീലാണ്ടനെകൊണ്ട്‌ കുതിരയെ വലിക്കുന്ന വടം പിടിപ്പിച്ചു. ഒരു കുഴപ്പവും ഇല്ല. അവന്‍ നേരേ നോക്കി നില്‍കുന്നു. വടം വലിക്കാന്‍ നേരമായി. "മോനെ, തിരിഞ്ഞ്‌ നിക്കടാ " പാപ്പാന്‍ പറഞ്ഞു. നീലാണ്ടന്‍ തിരിഞ്ഞു നിന്നു. അതാ തൊട്ടുമുന്നില്‍ പല്ലിളിചുംകൊണ്ടൊരു കുതിര!! നീലാണ്ടനു ദേഷ്യം വന്നു. കൊടുത്തു, കുതിരക്കിട്ട്‌ ഒരു തൊഴി. ദേ കുതിര ഡിം. !!